Thursday, April 30, 2015

എ ഫീല്‍ ഗുഡ് റീടിംങ്ങ്

" ഇയാളെപോലെ അഭിനയിക്കാന്‍ കഴിഞ്ഞെങ്കില്‍.........."
എന്ന് ആശിച്ചിരുന്നുവെന്ന് അന്നത്തെ അവിടുത്തെ വിദ്യാര്‍ഥിയായിരുന്ന മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്........
...തുടര്‍ന്ന് വായിക്കുക...........
*********************************************************************************
കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് ബാബു.

അഭിനയശേഷി ജന്മസിദ്ധം.മാത്രവുമല്ല,കലാശാല എന്ന പേരില്‍ സ്വന്തമായി ഒരു ട്രൂപ്പും ബാബുവിനുണ്ട്.

മഹാരാജാസ് കോളേജിലെ സ്റ്റേജില്‍ കലാശാല ബാബുവിന്‍റെ പ്രകടനം കണ്ട്
" ഇയാളെപോലെ അഭിനയിക്കാന്‍ കഴിഞ്ഞെങ്കില്‍.........."
എന്ന് ആശിച്ചിരുന്നുവെന്ന് അന്നത്തെ അവിടുത്തെ വിദ്യാര്‍ഥിയായിരുന്ന മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ ബാബു കാളിദാസ കലാകേന്ദ്രത്തിലെത്തി.കാളിദാസയുടെ സ്വന്തം ലേഖകന്‍ എന്ന നാടകത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ബാബു അവതരിപ്പിച്ചത്.

സുമുഖനായ ബാബുവിന്‍റെ മറ്റ് പ്രത്യേകതകള്‍ ശബ്ദഗാംഭീര്യവും അഭിനയ നൈപുണ്യവും അര്‍പ്പണമനോഭാവവുമായിരുന്നു.

ബാബുവിനെകുറിച്ച് പലരും പ്രതീക്ഷിച്ചു " സിനിമയില്‍ ഒരു കലക്ക് കലക്കും ".

സിനിമയില്‍ നായകനാകണമെന്ന് ബാബുവിനും
ആഗ്രഹമുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ബാബുവിന്‍റെ അഭിനയം ഇഷ്ടപെട്ട ഒരു ഗള്‍ഫുകാരന്‍ ബാബുവിനെ നായകനാക്കി ഒരു ചിത്രം എടുക്കാന്‍ തീരുമാനിച്ചു.

ദൈവം പ്രത്യക്ഷപെട്ട് എന്തു വരം വേണമെന്ന് ചോദിച്ചാല്‍ "എനിക്ക് സിനിമയില്‍ നായകനാകണം". എന്ന് പറയാനിരുന്ന സമയമാണ്.

ഗള്‍ഫുകാരന്‍ തേടിയെത്തിയാതോടെ ദൈവത്തെ നേരില്‍കണ്ട ത്രില്ലിലായി ബാബു.ഗള്‍ഫുകാരന്‍ സിനിമയുടെ എല്ലാ കാര്യങ്ങളും ബാബുവിനെ ഏല്‍പ്പിച്ചു.

ബാബുവിന് സിനിമയില്‍ ആരെയും അറിയില്ല.ആകെയറിയാവുന്നത്
സുരാസുവിനെയാണ്..ബാബുവിന്‍റെ അമ്മാവനാണ് സുരാസു...ശക്തനായ എഴുത്തുകാരനെന്ന പേര് സിനിമയില്‍ സുരാസുവിനുണ്ടായിരുന്നു.

വലിയ കലാകാരനാണ്.ആരെയും വകവെയ്ക്കില്ല.ഒരു പ്രത്യേക പ്രകൃതം.ബാബു സുരാസുവിനെ ചെന്നു കണ്ടു.

"നിര്‍മ്മാതാവിനെ കാണണം കഥ പറയണം " സുരാസു പറഞ്ഞു....ബാബു അതിന് ഏര്‍പ്പാട് ചെയ്തു.ബാബുവിന് നായകനാകാന്‍ പറ്റുന്നൊരു
കഥയാണ്‌ വേണ്ടത്.

പക്ഷെ അങ്ങനെയൊരു കഥ പെട്ടെന്നുണ്ടാക്കാന്‍ സുരാസുവിന് കഴിഞ്ഞില്ല.

" ഞാനൊരു കഥ പറയാം." നിര്‍മ്മാതാവ് പറഞ്ഞു.

"എങ്കില്‍ പറയ്‌ " എന്ന മട്ടില്‍ സുരാസു ഇരുന്നു.ഹൃദയമിടുപ്പോടെ ബാബുവും.

"നിര്‍മ്മാതാവ് കഥ തുടങ്ങി. .." ഞങ്ങളുടെ നാട്ടിലൊരു വേലക്കാരിപ്പെണ്ണുണ്ടായിരുന്നു ;സുമതി;സുന്ദരിയായിരുന്നു.നാട്ടില്‍ എല്ലാവര്‍ക്കും അവളെ ഇഷ്ടമായിരുന്നു. ഏതോ ഒരുത്തന്‍ അവളെ വഞ്ചിച്ചു. കബളിപ്പിക്കപ്പെട്ട അവള്‍ അപമാനഭാരത്താല്‍ കുളത്തില്‍ ചാടി മരിച്ചു....

സുമതിയുടെ കാര്യം പറയുമ്പോള്‍ ഇപ്പോഴും നാട്ടുകാരുടെ കണ്ണുനിറയും.ആ കഥ നമ്മുക്ക് സിനിമയാക്കിയാലോ. ?.."

നിങ്ങളുടെ നാട്ടില്‍ നടന്ന സംഭവമായതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്ര ഫീല്‍ ചെയ്യുന്നത്...സുമതിയെ അറിയാത്ത ഒരാള്‍ക്ക്‌ ഈ കഥ ഫീല്‍  ചെയ്യണമെന്നില്ല....മാത്രവുമല്ല.ഈ കഥയ്ക്ക് പുതുമയില്ല ....ആണ് പെണ്ണിനെ വഞ്ചിക്കുന്നതും വഞ്ചിക്കപെട്ട പെണ്ണ് ആത്മഹത്യ  ചെയ്യുന്നതുമൊക്കെ എത്രയോ കഥകളില്‍ വന്നിരിക്കുന്നു ?. സുരാസു പറഞ്ഞു..
.
"അതൊന്നും എനിക്കറിയില്ല.പക്ഷെ സുമതിയുടെ കഥ സിനിമയാക്കിയാല്‍ ഞങ്ങളുടെ നാട്ടില്‍ നൂറു ദിവസം ഓടും."

പക്ഷെ കഥയില്‍ കഴമ്പില്ലെന്ന കാര്യത്തില്‍ സുരാസു ഉറച്ചുനിന്നു.

"കഥ മനസ്സില്‍ തട്ടുന്നില്ല.എം.ടി,യുടെ നീലത്താമര ഉള്‍പ്പെടെ പല പടങ്ങളിലും വേലക്കാരിയുടെ പ്രണയവും ദുരന്തവുമൊക്കെ പറഞ്ഞിട്ടുണ്ട്." സുരാസു വീണ്ടും പറഞ്ഞു.

നിര്‍മ്മാതാവിന് സുമതിയുടെ കഥ സിനെമയാക്കണമെന്ന് നിര്‍ബന്ധമോന്നുമില്ല.ഒരു കഥ പറയാന്‍ വേണ്ടി പറഞ്ഞെന്നേയുള്ളൂ...എങ്കിലും

സുമതിയുടെ കഥ സിനിമയാക്കിയാല്‍ കൊള്ളാമെന്ന് നിര്‍മ്മാതാവിന് ആഗ്രഹമുണ്ടായിരുന്നു..

"ജോലിക്കാരിയും വേലക്കാരിയുമോന്നും വേണ്ട...നമുക്ക് വേറൊരു കഥ നോക്കാം." ധാക്ഷിന്ന്യമില്ലാതെ കനത്ത സ്വരത്തില്‍ സുരാസു നിര്‍മ്മാതാവിനോട് പറഞ്ഞു.

"വേറെ കഥ ആലോചിക്കുംമുന്‍പ് സുമതിയുടെ കഥ നമ്മുക്കൊന്ന് എഴുതിനോക്കിയാലോ?.ചിലപ്പോ നന്നാവും.".നിര്‍മ്മാതാവ് പിന്നെയും പറഞ്ഞു.

പെട്ടെന്നാണ് അത് സംഭവിച്ചത്.സുരാസു ചാടിയെണീറ്റ് നിര്‍മ്മാതാവിന്‍റെ കരണത്തൊന്നു പൊട്ടിച്ചു.

"ഞാനൊരു കലാകാരനാണ്.നിങ്ങള്‍ ഈ പറഞ്ഞതില്‍ കഥയുമില്ല ഒരു മണ്ണാങ്കട്ടയുമില്ല." സുരാസു അലറി.

അടികൊണ്ട്നിര്‍മാതാവ് ഓടി.

എല്ലാംകണ്ട് ചുവരും ചാരി തകര്‍ന്നു നില്‍ക്കുകയാണ് കലാശാല ബാബു...കൈകുമ്പിളില്‍ വന്നുവീണ ഒരു അവസരം നിമിഷനേരം കൊണ്ട് തട്ടിപോയതിന്‍റെ നടുക്കത്തിലാണ് അയാള്‍.

പാരമ്പര്യവും കഴിവുമൊക്കെയുണ്ടായിട്ടും പിന്നീടൊരിക്കലും ബാബുവിന് നായകനായൊരു ബ്രേക്ക്‌
കിട്ടിയിട്ടില്ല..

ബ്രേക്ക് ഒരിക്കലെയുള്ളൂ.കൃത്യസമയത്ത് അത് ലഭിക്കുകയും കൃത്യമായി അത് ഉപയോഗിക്കുകയും
ചെയ്ത ഭാഗ്യവാന്മാരാണ് ഇന്നത്തെ പ്രശസ്തരും പ്രഗത്ഭരുമൊക്കെ.ബ്രെക്കായെക്കാവുന്ന അവസരം ഒരിക്കല്‍ നഷ്ട്ടപ്പെടുത്തിയാല്‍
പിന്നീടോരിക്കലും അത് പ്രതീക്ഷിക്കേണ്ട.എത്ര പ്രഗല്‍ഭരായാലും....

( അവലംബം : മുകേഷ് കഥകള്‍ )...
*********************************************************************************

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മുകേഷ് എന്ന കലാകാരന്‍റെ അനുഭവകുറിപ്പുകള്‍ അടങ്ങിയ മികാച്ചൊരു പുസ്തകം..
എ ഫീല്‍ ഗുഡ് സിനിമ എന്നൊക്കെ പറയുന്നത് പോലെ ഒരു ഫീല്‍ ഗുഡ്
ബുക്ക്‌...