Friday, January 16, 2015

മതത്തിന്‍റെ നാറിയ ചങ്ങല

അയാള്‍ സ്വപ്നം കണ്ടിരുന്നു അക്ഷരങ്ങളുടെ മേല്‍ പടുത്തയര്‍ത്തിയ ഒരു മനോഹര ലോകം.വായനയും ജീവിതാനുഭവങ്ങളും കരുത്തുപകര്‍ന്ന തൂലികയില്‍ അവന്‍ എഴുതി തുടങ്ങി...

തന്‍റെ ദേശത്തെകുറിച്ചും അവിടുത്തെ നല്ലവരായ ജനങ്ങളെ കുറിച്ചും അവരുടെ ജീവിത രീതികളെ കുറിച്ചും ആ തൂലികയിലൂടെ അവന്‍ പുറംലോകത്തെ അറിയിച്ചു.. വായനക്കാര്‍ അവനെയും ആ നോവലുകളെയും ആ ദേശത്തെയും നെഞ്ചോടു ചേര്‍ത്ത് പിടിച്ചു...

തന്‍റെ നാടിനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞിരുന്ന അവന്‍ ഒരിക്കല്‍
തന്റെ ജന്മദേശമായ തിരുച്ചങ്കോട്ടിലെ ക്ഷേത്രത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന ഒരു അനാചാരത്തിനെതിരെ തൂലിക ചലിപ്പിച്ചു..

2010ല്‍ പുറത്തിറങ്ങിയ ആ പുസ്തകത്തിനെതിരെ
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സുപ്രഭാതത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു...അത് കാട്ടുതീ പോലെ ആളിപ്പടര്‍ന്നു..

അയാള്‍ക്കും കുടുംബത്തിനും ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നാട് വിടേണ്ടി വന്നു..അവിടെയും
ജീവിക്കാന്‍ അനുവദിക്കാതെ വന്നപ്പോള്‍ ഒടുവില്‍ അയാള്‍ നോവലിലെ വിവാദഭാഗങ്ങൾ നീക്കം ചെയ്യാമെന്നും
വിപണിയിൽ ബാക്കിയുള്ള കോപ്പികൾ പിൻവലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും സമ്മതിച്ചു..

മാനസികമായി തളര്‍ന്ന ആ മനുഷ്യന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ എഴുതി...

‘പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുംപോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുകന്‍
മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക’

" കാലൈച്ചുവട്" എന്ന തന്‍റെ നോവലാണ്‌ എഴുത്ത് ജീവശ്വാസമായി കണ്ടിരുന്ന ഈ മനുഷ്യനെ കൊണ്ട് ഇങ്ങനെ
പറയാന്‍ പ്രേരിപ്പിച്ചത്..

നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്.കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകൾ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയിൽ ഇഷ്ടപ്പെട്ട ഒരു
പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങൾ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക.
മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭർത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവിൽ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തിൽ പങ്കെടുക്കാൻ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.

2010-ല്‍ പുറത്തിറങ്ങിയ ഈ നോവലിനെതിരെ വര്‍ഷങ്ങള്‍ക്കിപ്പുറം 2014-ലേ ഒരു സുപ്രഭാതത്തില്‍ ഹിന്ദുത്വശക്തികളുടെയും
ജാതി സംഘടനകളുടെയും പ്രതിഷേധം ഉയരുമ്പോള്‍ , എഴുത്തുകാരന് ജീവിക്കാനുള്ള അവകാശം വരെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഭരണം മതവികാരത്തെ അപകടകാരമാംവിധം സ്വാധീനിക്കുന്നുണ്ടെന്ന്
ഞെട്ടലോടെ മനസ്സിലാക്കേണ്ടി വരും...മുന്‍പൊന്നും ഇല്ലാത്ത വിധം ചില സംഘടനകള്‍ അനാവശ്യ കോപ്രായങ്ങളും പ്രതിഷേതങ്ങളുമായി
ഭരണഘടനയെ തന്നെ നോക്കുകുത്തിയാക്കികൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ മതം വിവേകത്തിന് മേല്‍ ആധിപത്യം
സ്ഥാപിക്കുന്ന മൂഞ്ചിയ അവസ്ഥയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുക്ക് കാണേണ്ടി വരുന്നത്..

മതത്തിന്‍റെ നാറിയ ചങ്ങല ഇനിയും ഒരു കലാസ്രിഷ്ട്ടിയെയും ബാധിക്കാതിരിക്കട്ടെ..

#support_perumal_murukan